നടൻ വിനായകന്റെ പോലീസ് സ്‌റ്റേഷനിലെ പെർഫോമൻസ് ജാതിയുടെയും നിറത്തിന്റെയും ചരടിൽ കൂട്ടിക്കെട്ടി വെളളപൂശാനുളള പതിവു തത്രപ്പാടിലാണ് സമൂഹമാദ്ധ്യമങ്ങളിൽ ഒരുകൂട്ടം ദളിത് വിപ്ലവകാരികൾ. നടനെന്ന നിലയിൽ സമൂഹം നൽകുന്ന അംഗീകാരം മുതലെടുക്കുന്ന ധാർഷ്ട്യവും നിയമവ്യവസ്ഥയെയും നിയമപാലകരെയും പരസ്യമായി വെല്ലുവിളിച്ച് അരാജകത്വം സൃഷ്ടിച്ചിട്ടും അതിനെ കറുത്തവന്റെ പോരാട്ടശബ്ദമായി ചിത്രീകരിച്ച് ആത്മനിർവൃതി തേടുന്നവർ. പോലീസ് സ്‌റ്റേഷനിൽ വിനായകൻ ചെയ്തത് പകൽപോലെ വ്യക്തമായിട്ടും അതിൽ ജാതിവിവേചനവും ദളിത് ഫാക്ടറും കലർത്തി കലക്കവെളളത്തിൽ മീൻപിടിക്കാനുളള നീക്കം.
പോലീസ് സ്‌റ്റേഷനിൽ കയറി തെറിവിളിക്കാൻ ഒരു ജാതിയിൽപെട്ടവർക്കും ഒരു കറുത്ത നിറക്കാരനും ഈ നാട്ടിലെ നിയമം പ്രത്യേകമായി അനുവാദം നൽകുന്നില്ല. അങ്ങനെ ചെയ്താൽ ഏത് നിറത്തിന്റെയും ജാതിയുടെയും ആനുകൂല്യം പറ്റുന്നവരായാലും അവർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നാണ് ആ നിയമത്തിൽ പറയുന്നത്. അല്ലായെങ്കിൽ അതിന് ഇരയാകേണ്ടി വരുന്ന പോലീസുകാരോട് ചെയ്യുന്ന നീതി നിഷേധമാകുമെന്ന കാര്യത്തിൽ തർക്കമില്ല.
വിനായകന്റെ ശബ്ദം ദളിതന്റെ ശബ്ദമായി ചിത്രീകരിക്കുകയും അത് ദളിത് സമൂഹം നേരിടുന്ന അവസ്ഥയുടെ പരിച്ഛേദമായി വിലയിരുത്തുകയും ചെയ്യുന്ന ഫേസ്ബുക്ക് വിപ്ലവകാരികൾ
ഇന്നത്തെ സമൂഹത്തിൽ വിനായകന്റെ പ്രവൃത്തി സൃഷ്ടിക്കുന്ന അരാജകത്വം വിദഗ്ധമായി മറച്ചുവെക്കുന്നു. ദളിതനായതുകൊണ്ടും നിറം കറുത്തുപോയതുകൊണ്ടും വേട്ടയാടപ്പെടുന്ന വ്യക്തിയായി വിനായകനെ ചിത്രീകരിക്കുന്നവർ നിയമം കൈയ്യിലെടുക്കുന്ന അത്തരം പ്രവൃത്തികൾക്ക് വീണ്ടും കുടപിടിക്കുകയാണ്. ഒപ്പം ഈ വേദനകളിൽ നിന്ന് മുക്തരായി പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിയ ദളിത് സമൂഹത്തെ പിന്നെയും അവർ അവഹേളിക്കുകയും ചെയ്യുന്നു.
വിനായകന് വേണ്ടി പ്രചാരവേല ചെയ്യുന്നവരിലധികവും ഇടത് അനുകൂല പ്രൊഫൈലുകളാണെന്ന് തിരിച്ചറിയുമ്പോഴാണ് ഏതിലും എന്തിലും ജാതീയത കുത്തിതിരുകാനുളള ആ വ്യഗ്രത കൂടി നാം പൂർണതോതിൽ തിരിച്ചറിയുക. കേരളത്തിലെ ദളിത് സമൂഹം നിയമപാലകർക്ക് മുൻപിലെത്തി വെളിവുകേട് പറയുന്നവരല്ല. ഇവിടുത്തെ നിയമം അനുസരിച്ചും അംഗീകരിച്ചും ജീവിച്ച് അവരുടെ അതിജീവനത്തിനായി സമൂഹത്തോട് ചേർന്നുനിന്ന് അധ്വാനിക്കുന്നവരാണ്.
ദളിതന്റെ അയിത്തകാലവും സവർണബ്രാഹ്മണ മേധാവിത്വവുമൊക്കെ അവസാനിപ്പിച്ചത് തങ്ങളാണെന്ന് വിളിച്ചുകൂവുന്നവരാണ് മറുവശത്ത് കറുത്തുപോയതുകൊണ്ടാണ് വിനായകനോട് പോലീസുകാർ ഉറക്കെ സംസാരിച്ചതെന്ന് വിലപിക്കുന്നതും. ദളിതർ ഇപ്പോഴും പീഡനം അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണെന്ന ഓർമ്മപ്പെടുത്തലാണ് ഇത്തരം പ്രചാരണങ്ങളിലൂടെ ഇവർ സമൂഹത്തിൽ കുത്തിവെയ്ക്കുന്നത്. അല്ലെങ്കിൽ ആ പടുകുഴിയിൽ നിന്ന് ദളിതർക്ക് എന്നെന്നേക്കുമായി ഒരു മോചനവുമില്ലെന്ന സ്ഥാപിക്കൽ.
പതിറ്റാണ്ടുകളായി അനുഭവിച്ച അടിച്ചമർത്തലും ജാതീയമായ ഒറ്റപ്പെടുത്തലുകളും അവഗണനയും ആത്മധൈര്യം കൊണ്ട് അതിജീവിച്ച് മുഖ്യധാരയിലേക്ക് ഉയർന്നുവന്ന ചരിത്രമാണ് കേരളത്തിലെ ദളിത് സമൂഹത്തിന് പറയാനുളളത്. ഇല്ലായ്മയിൽ പരാതി പറയാതെ, മുണ്ടു മുറുക്കിയുടുത്ത് ആ ദുരിതകാലത്തെ തോൽപിച്ച്, എല്ലുമുറിയെ പണിയെടുത്ത് സ്വന്തം മക്കളെ ഏറ്റവും നല്ല വിദ്യാഭ്യാസം നൽകി അവരുടെ ചിറകുകൾക്ക് പറക്കാൻ ശേഷി നൽകിയ ഒരു തലമുറയുടെ ചരിത്രമാണത്. പണത്തിന്റെ ബലത്തിലും നടനെന്ന പരിവേഷത്തിന്റെ അഹന്തയിലും വിനായകൻ കാട്ടിക്കൂട്ടിയതിനെ ദളിതന്റെ ശബ്ദമായി ചിത്രീകരിക്കുന്നവർ ഈ പോരാട്ടത്തിന്റെ തീവ്രതയെ വില കുറച്ചുകാണുകയാണ്.
സ്റ്റേഷനിലെത്തിയ വിനായകൻ അവിടെ നിന്ന് സിഗരറ്റ് വലിച്ചതിന് പിഴയടയ്ക്കണമെന്ന് പോലീസ് പറയുമ്പോൾ പഴ്‌സിൽ നിന്ന് നോട്ടുകളെടുത്ത് ധാർഷ്ട്യത്തോടെ നൽകുന്നുണ്ട്. അഞ്ഞൂറിന്റെ നോട്ടുകൾ പഴ്‌സിൽ അടുക്കിവെച്ച് അതിന്റെ പേരിൽ ധാർഷ്്ട്യം കാണിക്കാനിറങ്ങുന്നവരല്ല ഇവിടുത്തെ ദളിതർ. അന്നന്നത്തെ അന്നത്തിന് വേണ്ടി പണിയെടുത്ത് മാന്യമായി ജീവിക്കുന്നവരാണ് അവർ. ഒന്നിലധികം തവണ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനോട് (പദവിയിൽ അയാൾ ആരുമാകട്ടെ) ബലപ്രയോഗത്തിന് തയ്യാറാകുന്ന ശരീരഭാഷയിൽ വിനായകൻ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വീട്ടിലെത്തിയ പെങ്കൊച്ച് ആരാണെന്ന് അറിയണമെന്നാണ് വിനായകൻ പോലീസുകാരോട് പറയുന്നത്. വനിതാ പോലീസ് ആണെന്ന് പോലീസ് ഉദ്യോഗസ്ഥൻ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും വിനായകൻ പിൻമാറുന്നില്ല. പോലീസ് വേഷമില്ലായിരുന്നുവെന്നാണ് ഉന്നയിച്ച വാദം. എന്നാൽ ആ വനിതാ പോലീസിനൊപ്പം യൂണിഫോമിട്ട പോലീസുകാരും ഉണ്ടായിരുന്നു. ഇവർക്കൊപ്പം വന്നിട്ടും വനിതാ പോലീസ് ആണെന്ന് മനസിലാക്കാൻ വിനായകന് കഴിഞ്ഞില്ലേയെന്ന ചോദ്യം ബാക്കി. വനിതാ പോലീസുകാരോട് ഐഡന്റിറ്റി കാർഡ് ചോദിച്ചിട്ട് നൽകിയില്ലെന്നാണ് മറ്റൊരു പരാതി. സ്റ്റേഷനിലേക്ക് വിളിച്ച് പരാതിയുണ്ടെന്ന് അറിയിച്ചിട്ട് അന്വേഷണത്തിന് പോലീസ് എത്തുമ്പോൾ ഐഡന്റിറ്റി കാർഡ് ചോദിക്കുന്നതും ഒരു തരത്തിൽ ധാർഷ്ട്യവും പണത്തിന്റെ ഹുങ്കും ഒക്കെയായി കാണാം.
ഇന്ന് വിനായകൻ ചെയ്തു. നാളെ ഇവിടുത്തെ സാധാരണക്കാരും പോലീസ് സ്‌റ്റേഷനിൽ കയറി ഇതുപോലെ പെരുമാറിയാലോ?. നിയമവാഴ്ചയോടുളള വിശ്വാസവും നിയമപാലകരോടുളള ബഹുമാനവും ഒക്കെ ഈ നാട്ടിലെ ക്രമസമാധാനപാലനം വീഴ്ചയില്ലാതെ നിലനിർത്തി വരുന്നതിലെ പ്രധാന ഘടകങ്ങളാണ്. നിയമപാലകരെ മാനിക്കാത്ത അവസ്ഥ നാട്ടിൽ സംജാതമായാൽ ഏത് ക്രിമിനലിനും നിർഭയം അഴിഞ്ഞാടാവുന്ന അവസ്ഥയാകും സൃഷ്ടിക്കപ്പെടുക. അത് ഒരുപക്ഷെ പോലീസ് സ്‌റ്റേഷന് ഉളളിലും പൊതുറോഡിലും പൊതു ഇടങ്ങളിലുമൊക്കെ ആവർത്തിക്കപ്പെടുകയും ചെയ്യാം.
ഒരു സാധാരണക്കാരൻ ഇതുപോലെ പോലീസ് സ്‌റ്റേഷനിൽ പെരുമാറിയാൽ അവന്റെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ചാൽ വിനായകന് കിട്ടിയ പ്രിവിലേജ് നമുക്ക് വ്യക്തമാകും. നടനെന്ന നിലയിലും അയാൾ അനുകൂലിക്കുന്ന രാഷ്ട്രീയത്തിന്റെ ലേബലിലും പ്രിവിലേജ് കിട്ടിയില്ലെന്ന് പറയുന്നത് പച്ചക്കളളമാണെന്ന് ഇവിടെ തെളിയുന്നു. വിനായകൻ പോലീസ് സ്‌റ്റേഷനിലെത്തി കാണിച്ചത് നാളെ ആരും അനുകരിക്കാം. എല്ലാവർക്കും ആ പ്രിവിലേജ് കിട്ടണമെന്നില്ല. അപ്പോൾ പിന്നെ സ്റ്റേഷൻ ജാമ്യം വിട്ട് ലോക്കപ്പ് മർദ്ദനങ്ങളും മരണങ്ങളുമായിരിക്കും അതിന്റെ തുടർവാർത്തകളായി ഇടംപിടിക്കുക. അതുകൊണ്ടു തന്നെ വിനായകനെ വെളളപൂശുന്നവർ ഏത് അർത്ഥത്തിലും അരാജകത്വമാണ് ഇവിടെ അരക്കിട്ടുറപ്പിക്കുന്നത്.
Discussion about this post