മലപ്പുറം: 17 കാരിയുടെ ദുരൂഹ മരണത്തിൽ പ്രതിയായ കരാട്ടെ അദ്ധ്യാപകനെതിരെ വെളിപ്പെടുത്തലുമായി സഹോദരി. പ്രതി സിദ്ദിഖ് അലിയിൽ നിന്നും വിലയ ശാരീരിക മാനസിക പീഡനമായിരുന്നു 17 കാരിയ്ക്ക് അനുഭവപ്പെടേണ്ടിവന്നതെന്ന് സഹോദരി പറഞ്ഞു. ഇയാൾ നിരവധി വിദ്യാർത്ഥിനികളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി.
സിദ്ദിഖ് അലി മോശമായി പെരുമാറിയതിനെക്കുറിച്ച് സഹോദരി പരാതി പറഞ്ഞിരുന്നു. ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്നായിരുന്നു പറഞ്ഞത്. ഇതിന് വിസമ്മതിച്ചപ്പോൾ സാറാണ് ഗുരു, ഗുരുവിനെ തൃപ്തിപ്പെടുത്തണം. അതിന് മനസ്സും ശരീരവും കൊടുക്കണം എന്നും പറഞ്ഞു. ഈ വാചകം ഇയാൾ വിദ്യാർത്ഥികളെക്കൊണ്ട് പറയിപ്പിക്കുമായിരുന്നു. ഒരു കുട്ടിയെ അല്ല സിദ്ദിഖ് അലി ഒരുപാട് കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നും സഹോദരി വ്യക്തമാക്കി. സിദ്ദിഖ് അലി ഉപദ്രവിച്ചിരുന്നതായി കുട്ടി പറഞ്ഞിരുന്നുവെന്ന് രക്ഷിതാക്കളും പോലീസിനോട് പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ചാലിയാർ പുഴയിൽ 17 കാരിയുടെ മൃതദേഹം കണ്ടത്. സംഭവത്തിൽ സിദ്ദിഖ് അലിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. നേരത്തെയും പോക്‌സോ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു.












