മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ വസ്ത്രങ്ങൾ കണ്ടെത്തി പോലീസ്. ചാലിയാർ പുഴയിൽ നിന്നാണ് വസ്ത്രങ്ങൾ കണ്ടെത്തിയത്. പുഴയിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുമ്പോൾ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് തിരച്ചിൽ നടത്തിയത്.
മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് വസ്ത്രങ്ങൾ കണ്ടെത്തിയത്. ചുരിദാറിന്റെ ടോപ്പും ഷാളുമാണ് കണ്ടെത്തിയിട്ടുള്ളത്. ഇവ പരിശോധനയ്ക്കായി അയക്കും. മൃതദേഹത്തിൽ വസ്ത്രം ഇല്ലാത്തതിനെ തുടർന്ന് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. ആത്മഹത്യയാണ് എങ്കിൽ വസ്ത്രങ്ങൾ എവിടെയെന്ന ചോദ്യവും നാട്ടുകാർ ഉയർത്തിയിരുന്നു.
മുട്ടോളം മാത്രം വെള്ളമുള്ളയിടത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിൽ എങ്ങനെ കുട്ടി മുങ്ങിമരിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം സമയത്തിന് മുൻപേ പുഴയിൽ കണ്ടതും സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.
അതേസമയം സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയെടുത്തിട്ടുണ്ട്. സംഭവത്തിൽ അറസ്റ്റിലായ കരാട്ടെ അദ്ധ്യാപകൻ സാദ്ദിഖ് അലിയെയും ചോദ്യം ചെയ്യുന്നുണ്ട്.












