കൊച്ചി: ഗുരുതര ആരോപണവുമായി നടി ഷംന കാസിം. ഡാൻസ് ഷോ ചെയ്യുന്നതിന്റെ പേരിൽ തന്നെ മലയാള സിനിമയിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ടെന്ന് താരം പറഞ്ഞു. ദുബായിൽ തന്റെ ഡാൻസ് സ്റ്റുഡിയോ ആരംഭിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷംന
താൻ ഇപ്പോഴും താര സംഘടനയായ അമ്മയിലെ അംഗമാണ്. അമ്മയിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും ഷംന പറയുന്നു.അമ്മയിൽ നിന്ന് എനിക്ക് ഇതുവരെ മോശമായിട്ടുള്ള ഒരു അനുഭവവും ഉണ്ടായിട്ടില്ല. ഞാൻ അമ്മയുടെ അംഗം തന്നെയാണ്. ഇപ്പോഴത്തെ പ്രതിസന്ധിയിൽ ദുഃഖമുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ തീർച്ചയായിട്ടും ദുഃഖമുണ്ട്. കാരണം ഞാൻ മലയാളം ഇൻഡസ്ട്രിയിൽ വന്ന ഒരു കുട്ടിയാണ്. നമ്മുടെ ഇൻഡസ്ട്രിയെ കുറിച്ചിട്ട് ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ മോശമാണ്. പക്ഷേ എല്ലാം നല്ലതിന് വേണ്ടിയിട്ടാണ്. അങ്ങനെ നമുക്ക് പ്രാർത്ഥിക്കാമെന്ന് താരം പറഞ്ഞു.
നടി ഷംന കാസിമിന് മലയാളത്തേക്കാളും തമിഴിലും തെലുങ്കിലുമാണ് ശ്രദ്ധിക്കപ്പെടാനായത്. മലയാള സിനിമാ രംഗത്ത് തനിക്ക് അർഹമായ അവസരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പലപ്പോഴും ഷംന തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. പൂർണ എന്ന പേരിലാണ് മറു ഭാഷകളിൽ ഷംന അറിയപ്പെടുന്നത്. അടുത്തിടെ തെലുങ്കിൽ ചെയ്ത ഡാൻസ് നമ്പർ വൻ ശ്രദ്ധ നേടിയിരുന്നു.
ഭർത്താവ് ഷാനിദ് ആസിഫ് അലിക്കൊപ്പം ദുബായിലാണ് നടിയിപ്പോൾ താമസിക്കുന്നത്.ഒരു മകനുമുണ്ട്.തന്റെ ഡാൻസിനും അഭിനയത്തിനുമെല്ലാം പൂർണ പിന്തുണ നൽകുന്നയാളാണ് ഭർത്താവെന്ന് നേരത്തെ ഷംന പറഞ്ഞിട്ടുണ്ട്.












