എറണാകുളം: നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയ സംഭവത്തില്‍ ശബരിമല സ്പെഷ്യൽ പോലീസ് ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദിലീപിന് പ്രത്യേക പരിഗണന നൽകി ദർശന സൗകര്യം ഒരുക്കിയത് തങ്ങളല്ലെന്ന് റിപ്പോര്‍ട്ടില്‍ പോലീസ് ചൂണ്ടിക്കാട്ടുന്നു. നടന് പോലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ദിലീപിന് മുൻനിരയിൽ അവസരം ഒരുക്കിയത് ദേവസ്വം ഗാർഡുകളാണ് . വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ദിലീപിന്റെ സന്നിധാനത്തെ താമസവും വിവാദത്തിൽ ആണ്. ദർശനത്തിൽ മാത്രമല്ല താമസത്തിലും ദിലീപിന് വിഐപി പരിഗണനയാണ് സന്നിധാനത്ത് ലഭിച്ചത്. കഠിനവ്രതം എടുത്ത് മല ചവിട്ടി വരുന്ന സാധാരണ അയ്യപ്പഭക്തർക്ക് വിരിവയ്ക്കാൻ പോലും ഇടം കിട്ടാത്തപ്പോൾ ദിലീപിന് ദേവസ്വം കോംപ്ലക്സിൽ വിഐപി താമസമാണ് ഒരുക്കി നൽകിയിരുന്നത്.
മന്ത്രിമാരും ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന സന്നിധാനത്തെ ദേവസ്വം കോംപ്ലക്‌സില്‍ ആണ് നടന് താമസം ഒരുക്കിയത്. ദിലീപിന്റെ ദർശനത്തിലും താമസത്തിലും ഉള്ള ഉദ്യോഗസ്ഥ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡിന് കൈമാറി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും എന്നാണ് ദേവസ്വം ബോര്‍ഡ് അറിയിക്കുന്നത്.
ദിലീപിന്റെ ശബരിമല ദർശനത്തിലും താമസത്തിലും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അടിമുടി വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് വിജിലൻസ് റിപ്പോർട്ട്. ഹരിവരാസന സമയത്ത് തന്ത്രി ഗേറ്റ് വഴി പ്രവേശനം അനുവദിച്ച് മറ്റു തീര്‍ത്ഥാടകരുടെ ദര്‍ശനം തടസ്സപ്പെടുത്തി. ഇത് കൂടാതെയാണ് മുറിവാടക പോലും വാങ്ങാതെ ദേവസ്വം കോംപ്ലക്സിൽ വിഐപി താമസ സൗകര്യവും ഒരുക്കി നൽകിയിരുന്നത്.
Discussion about this post