ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ പങ്കുചേർന്ന് അമേരിക്ക. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയയായ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫോർഡൊ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലാണ് യു.എസ് ആക്രമണം നടത്തിയത്. ആണവകേന്ദ്രങ്ങളിൽ ബോംബർ വിമാനങ്ങൾ ബോംബിട്ടെന്നും എല്ലാ വിമാനങ്ങളും ഇറാന്റെ വ്യോമമേഖലയിൽ നിന്ന് ആക്രമണം നടത്തി മടങ്ങിയെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയ്ക്ക് അല്ലാതെ ലോകത്ത് ഒരു സൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. ഇനി സമാധാനത്തിനുള്ള സമയമാണെന്ന് എടുത്ത് പറഞ്ഞാണ് ട്രംപ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ജിബിയു57 ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള ബി2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്.
ഇസ്രയേലുമായുള്ള സംഘർഷത്തിൽ അമേരിക്കയുടെ ഇടപെടൽ എല്ലാവർക്കും വളരെ അപകടംപിടിച്ചതായിരിക്കുമെന്ന് ഇറാൻ തുടരെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ആദ്യം ദിവസം മുതൽ അമേരിക്ക പങ്കാളിയായിരുന്നുവെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചിരുന്നു
Discussion about this post