ഭക്ഷണത്തെ വലിയ ആദരവോടും ബഹുമാനത്തോടുമൊക്കെ നോക്കി കാണുന്നത് ഭാരതത്തിന്റെ പാരമ്പര്യമാണ്. ഭക്ഷണം പാഴാക്കി കളയരുതെന്നും, ഭക്ഷണ മേശയിൽ എങ്ങനെ പെരുമാറണം എന്നുമൊക്കെ നമ്മളെ പണ്ട് മുതലേ കാരണവന്മാർ നമ്മളെ പഠിപ്പിച്ച കാര്യങ്ങളാണ്. മലയാള സിനിമയിൽ ഭക്ഷണവും ഭക്ഷണ മേശയുമായി ബന്ധപ്പെട്ട് ഒരുപാട് തമാശകളും വികാര രംഗങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്.
ഭക്ഷണവുമായി ബന്ധപ്പെട്ട പല തമാശ രംഗങ്ങളും നോക്കിയാൽ അതിൽ പലതിനും അതിഭയങ്കരമായ റിപ്പീറ്റ് വാല്യൂ ആണ് ഉള്ളത്. ഉദ്ധാരണത്തിന് കല്യാണരാമൻ സിനിമയിലെ ” ചേട്ടാ കുറച്ച് ചോറിടട്ടെ” മുതൽ പവിത്രം സിനിമയിലെ കല്യാണസദ്യയിലെ കോമഡി ഉൾപ്പടെ. ഇതിലെ ഇന്നസെന്റ് നിറഞ്ഞാടിയ കല്യാണരാമൻ സിനിമയിലെ സീനൊക്കെ നമ്മൾ എത്രതവണ കണ്ടിട്ടുള്ളതാണ് അല്ലെ.
കോമഡികൾ ഉള്ളതുപോലെ തന്നെ ഭക്ഷണ മേശയിൽ അപമാനവും സഹിക്കേണ്ടി വന്ന നായകകഥാപാത്രങ്ങളും ഏറെയാണ്. ഉദാഹരണമായിരുന്നു എയ് ഓട്ടോ സിനിമ, പ്രിയപെട്ടവളുടെ പിറന്നാൾ കൂടാനായി പുത്തൻ വസ്ത്രവും ഒകെ ധരിച്ച് അവളുടെ വീട്ടിലെത്തുന്ന സുധിയെ അവിടെ സുകുമാരിയുടെ കഥാപാത്രം അപമാനിക്കുന്നുണ്ട്. ആ സിനിമയിലെ ഏറ്റവും വികാരഭരിത രംഗവും അത് തന്നെയായിരുന്നു. മറ്റൊന്ന് ജയറാം നായകനായ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലേത് ആയിരുന്നു. അവിടെ ജയറാമാനിനും ഭക്ഷണത്തിന് മുന്നിൽ വെച്ചിട്ട് അപമാനവും പരിഹാസവും കിട്ടുന്നുണ്ട്. അദ്ദേഹത്തിന്റെ നിരാശയും നമുക്ക് അതിൽ കാണാം.
എന്നാൽ ഭക്ഷണത്തിന് മുന്നിൽ വെച്ച് അപമാനിച്ചാൽ എഴുനേറ്റ് പോകണമെന്നും, അല്ലെങ്കിൽ കരയണം എന്നുമുള്ള ക്ലിഷേ സീനിനെ പൊളിച്ചടുക്കിയ സീൻ മലയാളത്തിലുണ്ടായിട്ടുണ്ട്. ജഗദീഷ് നായകനായ ഗൃഹപ്രവേശം എന്ന ചിത്രത്തിലാണ് പ്രസ്തുത സീൻ. അതിൽ ഭക്ഷണം കഴിക്കുന്ന സമയത്ത് ജഗദീഷിനെ കളിയാക്കാനായി ” പതുക്കെ കഴിച്ചാൽ മതി അല്ലെങ്കിൽ തൊണ്ടയിൽ തങ്ങും” എന്ന് പറയുമ്പോൾ ” നിങ്ങൾ അപമാനിച്ചെന്ന് ഓർത്ത് ഞാനങ്ങനെ ഇറങ്ങി പോകുമെന്ന് കരുതേണ്ട, അച്ഛൻ എന്നെ ഓഫിസിൽ വന്ന് ക്ഷണിച്ചിട്ടാണ് ഞാൻ ഈ സദ്യക്ക് വന്നത്” ഇതും പറഞ്ഞ് അയാൾ കൂടുതൽ ആവേശത്തിൽ ചോറുണ്ണുകയാണ്.
കളിയാക്കലും പുച്ഛവുമൊക്കെ വരുമ്പോൾ അതിന് അതെ നാണയത്തിൽ കൊടുക്കുന്ന മറുപടിയായി ഇതിനെ കാണാം.












