തിരുവനന്തപുരം: ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്നത് എന്നാണ് വിവരം. അതേസമയം ആരോഗ്യമന്ത്രി വീണാ ജോർജ് ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ചു.
നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലിമാണ് ഉമ്മൻ ചാണ്ടി ചികിത്സയിൽ കഴിയുന്നത്. രാവിലെയോടെയായിരുന്നു ഇവിടേയ്ക്ക് ആരോഗ്യമന്ത്രിയെത്തിയത്. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വീണാ ജോർജ് ഡോക്ടർമാരോട് അദ്ദേഹത്തിന്റെ ആരോഗ്യനിലയുടെ വിശദാംശങ്ങളും ആരാഞ്ഞു.
അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് വീണാ ജോർജ് പറഞ്ഞു. ഡോക്ടർമാരുമായി സംസാരിച്ചു. മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിലാകും അദ്ദേഹത്തിന് തുടർ ചികിത്സ ലഭ്യമാക്കുക. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ ഇല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി നൽകിയ നിർദ്ദേശത്തെ തുടർന്നായിരുന്നു വീണാ ജോർജ് ആശുപത്രിയിൽ എത്തി ഉമ്മൻ ചാണ്ടിയെ കണ്ടത്. ഇതിനിടെ ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ കിട്ടുന്നില്ലെന്ന് കാട്ടി സഹോദരൻ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി വലിയ വിവാദമായിട്ടുണ്ട് .
Discussion about this post