തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. ശബരിമല സംബന്ധിച്ച് ദേവസ്വംമന്ത്രി കടകംപള്ളിയുടെ ഖേദം ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ എന്തുകൊണ്ട് ഇടതു മുന്നണി ഇക്കാര്യത്തിലുള്ള നിലപാട് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയില്ലെന്ന് വി മുരളീധരൻ ചോദിച്ചു. ശബരിമല വിഷയത്തില്‍ സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളിപ്പറയാന്‍ കടകംപള്ളി തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കടകംപള്ളി വോട്ടുചോദിച്ച് വരുമ്പോള്‍ ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് പ്രകടനപത്രികയില്‍ കൃത്യമായ നിലപാട് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് കഴക്കൂട്ടത്തെ വിശ്വാസികൾ ചോദിക്കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കടകംപള്ളിയുടെ കള്ളക്കണ്ണീര്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് പറ്റും. ശബരിമലയില്‍ തെറ്റുപറ്റി, വേദനയുണ്ടെന്ന് പറഞ്ഞ കടകംപള്ളിയുടെ വേദന തിരഞ്ഞെടുപ്പ് വരുമ്പോള്‍ വരുന്ന പ്രത്യേക അസുഖമാണ്. ശബരിമല കാലത്ത് ഈ വേദനയൊന്നും കണ്ടിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
വിശ്വാസികള്‍ക്കൊപ്പം നിന്ന എന്‍.എസ്.എസിനെ തെറിപറഞ്ഞ് നിശബ്ദരാക്കാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ ആ വെള്ളം വാങ്ങി വെച്ചാല്‍ മതിയെന്നും വി മുരളീധരൻ പറഞ്ഞു. കഴക്കൂട്ടത്തെ എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post