ഇന്നു ലോകത്ത് സ്വന്തമായി ജെറ്റ് എഞ്ചിൻ സാങ്കേതിക വിദ്യ സ്വന്തമായി ഉള്ളത് അമേരിക്ക, യുകെ, റഷ്യ, ഫ്രാൻസ് എന്നീ നാലു രാജ്യങ്ങൾക്കും യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ ആയ EU കൺസോർഷ്യത്തിനുമാണ് . ഇവരെല്ലാം തന്നെ രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ ശാസ്ത്രസാങ്കേതിക രംഗത്തെ മുതൽ മുടക്കിന്റെയും ജർമ്മനിയിൽ നിന്നും മറ്റും സ്വായത്തമാക്കിയ ടെക്‌നോളജി വികസിപ്പിച്ചും ആണ് ഈ നിലയിൽ എത്തിയത്.
യുദ്ധവിമാനം സ്വന്തമായി നിർമ്മിക്കാനുള്ള കഴിവ് ഇപ്പോൾ മുകളിൽ പറഞ്ഞ പരമ്പരാഗത ശക്തികൾക്ക് പുറമെ ഉയർന്നു വരുന്ന പല രാജ്യങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, തുർക്കി തുടങ്ങി പല രാജ്യങ്ങളും സ്വന്തം യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ കഴിവുള്ളവരാണ്. എന്നാൽ ഇവർക്ക് ആർക്കും സ്വന്തമായി വിമാനത്തിനു ആവശ്യമായ ജെറ്റ് എഞ്ചിൻ സ്വന്തമായി വികസിപ്പിക്കാൻ സാധിച്ചിട്ടില്ല. സാങ്കേതിക തികവും വ്യാവസായികമായി ലോകോത്തര സംവിധാനങ്ങളും ഉള്ള കൊറിയയ്ക്കും പദ്ധതിയ്ക്ക് വേണ്ടി മുടക്കാൻ എല്ലാവരേക്കാളും പണമുള്ള ചൈനയ്ക്കും ഇത് വരെ സാധിച്ചിട്ടില്ല എന്ന് പറയുമ്പോൾ ഇത് ഒരു ചില്ലറ കാര്യമല്ല എന്ന് ഉറപ്പാണല്ലോ.
അത് കൊണ്ട് തന്നെ ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യ കൈവശം ഉള്ള രാജ്യങ്ങൾ ഇത് വളരെ സംരക്ഷിച്ച് കൊണ്ട് നടക്കുന്ന രഹസ്യവുമാണ്. മുകളിൽ പറഞ്ഞ ഈ നാലഞ്ച് രാജ്യങ്ങൾ ആണ് ലോകത്തെ ബാക്കി രാജ്യങ്ങൾക്കെല്ലാം എഞ്ചിൻ നൽകുന്നത്. ശതകോടി ഡോളറുകൾ വില വരുന്ന മാർക്കറ്റ് ആണ് അത്. എത്ര തന്നെ അടുത്ത സഹകരണവും സഖ്യവും ഉണ്ടെങ്കിലും മറ്റൊരു രാജ്യത്തിനു ഈ സാങ്കേതിക വിദ്യ ഇത് വരെ കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല. റഷ്യയുമായി പതിറ്റാണ്ടുകൾ സൈനികമായി സഹകരണം ഉണ്ടായിട്ടും ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല. അത് പോലെ തന്നെ വളരെ അടുത്ത നാറ്റോ രാജ്യങ്ങൾക്ക് പോലും അമേരിക്കയും കൈമാറിയിട്ടില്ല. ഈ ഒരു പശ്ചാത്തലം മനസിലാക്കിയ ശേഷം വേണം നമ്മൾ ഇന്ത്യയുടെ ജെറ്റ് എഞ്ചിൻ പ്രോജക്ടിനെ വിലയിരുത്താൻ.
ഇന്ത്യയിൽ സൈനിക ആവശ്യങ്ങൾക്കുള്ള ഗവേഷണ സ്ഥാപനമായ DRDO യുടെ കീഴിൽ Gas Turbine Research Establishment അഥവാ GTRE എന്നൊരു പ്രത്യേക ലാബ് ജെറ്റ് എഞ്ചിൻ വികസനത്തിനായി ബാംഗ്ലൂർ ആസ്ഥാനമായി രൂപീകരിക്കുന്നത് 1959 ലാണ്. അത്രയും കാലത്തെ പഴക്കമുണ്ട് ഇന്ത്യയുടെ സ്വപ്നങ്ങൾക്ക്. ‘കാവേരി’ എന്ന പേരിൽ വികസിപ്പിക്കാൻ ആരംഭിച്ച എഞ്ചിൻ, ടെക്‌നോളജി നിഷേധിക്കുന്ന ഉപരോധങ്ങൾ കൊണ്ടും ഫണ്ടിങ്ങിലെ കുറവ് കൊണ്ടും പല ക്രിട്ടിക്കൽ കാര്യങ്ങളും ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങൾ രാജ്യത്ത് ഇല്ലാത്തത് കൊണ്ടും ചുവപ്പ് നാട കൊണ്ടും അങ്ങനെ പല വിധ പ്രശ്നങ്ങൾ കാരണം ഇഴഞ്ഞാണ് നീങ്ങിയത്.
ഒരിക്കൽ നിർജീവമായി എന്ന് പോലും കരുതിയ പദ്ധതി പിന്നീട് ഈ അടുത്ത കാലത്താണ് വിദേശ കമ്പനികളുമായി സഹകരിച്ച് പുനരുജ്ജീവിപ്പിക്കും എന്ന വാർത്തകൾ വന്നത്. ഫ്രാൻസുമായി കൂടുതൽ സൈനികമായി അടുത്തതും റാഫേൽ വിമാനം വാങ്ങാൻ ഇന്ത്യ തീരുമാനിച്ചതും എല്ലാം ഇതിന് പിന്നിലെ ഘടകങ്ങൾ ആണ്. Safran, Snecma തുടങ്ങി പല ഫ്രഞ്ച് കമ്പനികളുടെയും പേരുകൾ ഉയർന്നു കേൾക്കുകയും ചെയ്തിരുന്നു. അതെ സമയം തന്നെ ഇപ്പോൾ അമേരിക്കയും ബ്രിട്ടനും ജെറ്റ് എഞ്ചിൻ ടെക്‌നോളജി പങ്കു വെയ്ക്കാം എന്ന സൂചനകൾ നൽകുന്നുണ്ട്.
തേജസിന്റെ MK2 പതിപ്പിനു വേണ്ടി അമേരിക്കയുടെ GE കമ്പനി F-414-INS6 എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കാനും പിന്നീട് അതിന്റെ റിപ്പയറും മെയിന്റനൻസും നടത്താൻ ഉള്ള സംവിധാനങ്ങളും ഇവിടെ സ്ഥാപിക്കാൻ ഓഫർ ചെയ്യുന്നുണ്ട്. അതെ സമയം എയർഇന്ത്യയുടെ യാത്രാ വിമാനങ്ങൾ വാങ്ങാനുള്ള കരാർ പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ ബ്രിട്ടനിലെ ജെറ്റ് എഞ്ചിൻ നിർമ്മാതാക്കൾ ആയ റോൾസ് റോയ്‌സ് ഇന്ത്യ വികസിപ്പിക്കുന്ന അടുത്ത തലമുറ യുദ്ധവിമാനമായ Advanced Medium Combat Aircraft (AMCA)യ്ക്ക് ആവശ്യമായ എഞ്ചിനുകൾ സംയുക്തമായി ഇന്ത്യയിൽ വികസിപ്പിക്കാൻ ഉള്ള വാഗ്ദാനവും മുന്നോട്ടു വെച്ചിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ പാശ്ചാത്യ രാജ്യങ്ങൾ ജെറ്റ് എഞ്ചിൻ ടെക്‌നോളജി ഇന്ത്യയ്ക്ക് നിഷേധിക്കുന്ന അവസ്ഥ മാറി ഇങ്ങോട്ടു വാഗ്ദാനം ചെയ്യുന്ന സ്ഥിതി സംജാതമായിരിക്കുന്നു. മുൻ രാഷ്ട്രപതിയും വിഖ്യാത പ്രതിരോധ ശാസ്ത്രജ്ഞനുമായ ഡോ. എപിജെ അബ്ദുൾകലാം ഒരിക്കൽ പറയുക ഉണ്ടായി. വിദേശ രാജ്യങ്ങൾ ക്രിട്ടിക്കൽ ടെക്‌നോളജി കൈമാറാൻ തയ്യാറാവുന്നത് ഒരു ടെക്‌നോളജി ഇന്ത്യ സ്വന്തമായി ഗവേഷണം നടത്തി കൈവശമാക്കുന്നതിന്റെ പടിവാതിലിൽ എത്തി എന്ന് ഉറപ്പായാൽ അവസാന സ്റ്റെപ്പ് ഗവേഷണങ്ങൾ വൈകിപ്പിക്കാൻ വേണ്ടിയും ഇന്ത്യയുടെ സ്വന്തം പ്രോഡക്ട് വരും മുന്നേ ഇനി ബാക്കി ഉള്ള സമയത്ത് സ്വന്തം ഉൽപ്പന്നങ്ങൾ വിറ്റഴിക്കണം എന്ന ഉദ്ദേശത്തോടെയും മാത്രമാണ് എന്ന്.
DRDO യുടെ പ്രമുഖ ശാസ്ത്രജ്ഞ ആയ ഡോ. ടെസ്സി തോമസ് 2023 എയ്റോ ഇന്ത്യയുടെ ഭാഗമായി നടത്തിയ ഒരു പ്രസ്താവനയിൽ കാവേരി എഞ്ചിൻ ഇപ്പോൾ തേജസ് വിമാനത്തിൽ ഉപയോഗിക്കാൻ പ്രാപ്തമായിട്ടുണ്ട് എന്നു പറയുക ഉണ്ടായി. ഡോ. കലാം പറഞ്ഞതുമായി ഇത് ചേർത്ത് വായിച്ചാൽ പെട്ടെന്ന് ഇന്ത്യയ്ക്ക് ലഭിക്കാൻ തുടങ്ങിയ ടെക്‌നോളജി കൈമാറ്റ ഓഫറുകളുടെ പശ്ചാത്തലം വളരെ വ്യക്തമാണ്. കാവേരി എഞ്ചിൻ എത്രത്തോളം തയ്യാർ ആണ് വിമാനത്തിൽ ഉപയോഗിക്കാനുള്ള വേർഷൻ നിർമ്മിക്കാൻ എത്ര കാലതാമസം ഉണ്ട് എന്നൊക്കെ ഉള്ള ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ട്.
ഒരു പക്ഷെ ടെക്‌നോളജി കൈമാറ്റം വേഗത്തിലാക്കാൻ, കാവേരി തയ്യാറാണ് എന്ന ഈ ഒരു വാർത്ത ഇന്ത്യ നെഗോസിയേഷനുകൾക്ക് വേഗം കൂട്ടാൻ ഉപയോഗിക്കുന്നതും ആവാം. വിദേശ രാജ്യങ്ങളുമായി ഇതിനുള്ള ചർച്ചകൾ മിക്കതും നടക്കുന്നത് NSA അജിത് ഡോവലിന്റെ നേതൃത്വത്തിൽ ആണ് എന്നുള്ളത് കൊണ്ട് ഇത്തരം smoke & mirror തന്ത്രങ്ങൾക്കുള്ള സാധ്യത പാടെ തള്ളിക്കളയാനും സാധിക്കില്ല. എന്തായാലും ഇന്ത്യ ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യ കൈവശപ്പെടുത്തുന്ന ദിനം വിദൂരമല്ല എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
Discussion about this post