ആലപ്പുഴ; ആലപ്പുഴ സിപിഎമ്മിൽ വിഭാഗീയത ശക്തമാകുന്നു. ആലപ്പുഴയിലെ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാർ ലോക്കൽ സെക്രട്ടറക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തി. ദേശീയ സെക്രട്ടറി സീതാറം യെച്ചൂരിക്കും സംസ്ഥാന സെക്രട്ടറി ംെവി ഗോവിന്ദനും ഇത് സംബന്ധിച്ച് പരാതി നൽകി.ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ചതടക്കമുള്ള ആരോപണങ്ങൾ ഉൾപ്പെടുത്തിയാണ് പരാതി.
മറ്റ് ആരോപണങ്ങളും ആലപ്പുഴയിലെ സിപിഎം നേതാക്കൾ പരസ്പരം ഉയർത്തുന്നുണ്ട്. ഔദ്യോഗിക പാനലിൽ തോൽപിക്കപ്പെട്ടവരെ, പുതിയതായി പുനഃസംഘടിപ്പിക്കപ്പെട്ടവർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ആരോപണങ്ങളിലൊന്ന്. ഒരുമന്ത്രിയുമായി ചേർന്ന് ഒരുവിഭാഗം നേതാക്കൾ ഗൂഢാലോചന നടത്തുകയും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുകയും ചെയ്തു എന്നാണ് മറ്റൊരു ആരോപണം.
എംഎൽഎ ഓഫീസിൽ ജോലി നൽകാൻ ഒരു യുവതിയിൽനിന്ന് പണം വാങ്ങി. പണം വാങ്ങിയ നേതാവ് പോലീസ് സ്റ്റേഷനിൽ ഇടനിലക്കാരനായി എന്ന ഗുരുതര ആരോപണവും കൂട്ടത്തിലുണ്ട്. പാർട്ടി പരിപാടിയിൽ പങ്കെടുക്കാത്ത ഒരാളെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.












