വർഷങ്ങൾക്ക് മുൻപ് മനോരമ ചാനലിന്റെ അഭിമുഖപരിപാടിയിൽ പി.പി. മുകുന്ദേട്ടൻ അതിഥി. മുതിർന്ന മാധ്യമപ്രവർത്തകനായ ജോണി ലൂക്കോസ് തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ അതിഥിക്കുനേരെ രൂക്ഷമായ ചോദ്യശരങ്ങൾ എയ്തുകൊണ്ടിരുന്നു. “ഒരു ആർഎസ്‌എസ് പ്രചാരകനു നേരെ ഒരിക്കലും ഉയർന്നുവരാൻ പാടില്ലാത്ത പല ആരോപണങ്ങളും താങ്കൾക്ക് നേരെ ഉയർന്നു വന്നിട്ടുണ്ടല്ലോ?” എന്ന ചോദ്യത്തിന് മുകുന്ദേട്ടന്റെ മറുപടി ഇങ്ങനെ ആയിരുന്നു. “ആരോപണം സീതാദേവിക്കുനേരെയും ഉണ്ടായിരുന്നല്ലോ!”. അപ്രതിഹതമായ പ്രശ്നങ്ങൾക്ക് അപ്രതീക്ഷിതമായ പരിഹാരം. അതായിരുന്നു മുകുന്ദേട്ടൻ. “നിലവിലുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ താങ്കൾ തൃപ്തനാണോ?” എന്ന ചോദ്യത്തിന് അനുബന്ധ ചോദ്യങ്ങൾക്കുള്ള സാധ്യതകളെല്ലാം ഇല്ലാതാക്കിക്കൊണ്ട് ഒറ്റവാക്കിൽ മുകുന്ദേട്ടന്റെ മറുപടി “അതൃപ്തിയില്ല!”. വിമതവാഴ്ചകളും വിടപറച്ചിലുകളും വിയോജനക്കുറിപ്പുകളുമൊക്കെ അരങ്ങുവാണിരുന്ന കാലത്തും അതൃപ്തികളില്ലാതെ, സംഘടനയുടെ സാധാരണ പ്രവർത്തകനായി മുകുന്ദേട്ടൻ മരണംവരെ നിലകൊണ്ടു.’ I left my home not for a post but for a cause’ എന്ന് എല്ലാ അഭിമുഖങ്ങളിലും ഒരേസ്വരത്തിൽ അദ്ദേഹം ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.
സംഘടനയിൽ, ചുമതലയുള്ളവർക്കും ചുമതലയില്ലാത്തവർക്കും ഒരുപോലെ പാഠപുസ്തകമാണ് മുകുന്ദേട്ടന്റെ ജീവിതം. സംഘടനാ രംഗത്ത് സജീവമായിരുന്ന കാലത്ത്, സമാജത്തെ സംഘടനയോട് അടുപ്പിക്കാൻ വേണ്ടിയുള്ള അത്യധ്വാനം. താഴേത്തട്ടിൽ നിന്ന് പോലും ആളുകളെ കണ്ടെത്തി നേതൃനിരയിലേക്ക് വളർത്തിക്കൊണ്ടുവന്ന സംഘടനാ പാടവം. സംഘടനാ പ്രതിസന്ധികളിൽ ഉടനടി പരിഹാരം കണ്ടെത്തിയ കൃതഹസ്തത. വീടുവിട്ട് പ്രചാരകനായി ഇറങ്ങിത്തിരിച്ച അതേ നിർമ്മമതയോടെ തന്നെ വീട്ടിലേക്ക് തിരികെപ്പോയ സ്വയംസേവകത്വം. വർഷങ്ങളായി കൊട്ടിയൂർപ്പെരുമാളിനെ കാണാൻ വേണ്ടിയുള്ള പലരുടെയും യാത്രകൾ മണത്തണയിൽ പോയി മുകുന്ദേട്ടനെ കൂടി കണ്ട ശേഷമേ പൂർണ്ണമായിരുന്നുള്ളൂ.
കേരളത്തിൽ ബിജെപിയുടെ സുവർണ്ണകാലത്തെ വിലയിരുത്തുമ്പോഴെല്ലാം ബിജെപി വിരുദ്ധ മാധ്യമങ്ങൾ പോലും ‘പി.പി. മുകുന്ദന്റെ കാലം’ എന്നു വിശേഷണം ചാർത്തി. കേരളത്തിൽ പാർട്ടിക്ക് എംഎൽഎയും എംപിയും മന്ത്രിയും ഒന്നുമില്ലാത്ത കാലത്തും മുകുന്ദേട്ടൻ ഉണ്ടെന്ന് പ്രവർത്തകർ ആശ്വാസം കൊണ്ടു. ബിജെപിയുടെ സംഘടനാ സെക്രട്ടറി ആയിരുന്നപ്പോൾ രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് തുടക്കം കുറിക്കാൻ അദ്ദേഹം ഒട്ടും മടികാണിച്ചില്ല. കൂർമ്മബുദ്ധിയിലുറച്ച കരുനീക്കങ്ങളിലൂടെയല്ല, മറിച്ചു മമത്വപൂർണ്ണമായ മാസ്മരികതയിലൂടെ മുകുന്ദേട്ടൻ ജനമനസ്സുകൾ കീഴടക്കി.
മുകുന്ദേട്ടന്റെ ഗുണഗണങ്ങൾ വാഴ്ത്തുമ്പോൾ അദ്ദേഹത്തിന്റെ ആജ്ഞാശക്തിയെക്കുറിച്ചാണ് പൊതുവെ എല്ലാവരും എടുത്തു പറയാറുള്ളത്. എന്നാൽ സ്നേഹപൂർണ്ണമായ സമീപനമായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ഒരൊറ്റ ഉദാഹരണം മാത്രം പറയാം. കോവിഡ് കാലത്ത് ബിജെപിയുടെ ഒരു മുതിർന്ന പ്രവർത്തകനെ മുകുന്ദേട്ടൻ ഫോണിൽ വിളിച്ചു. സുഖവിവരങ്ങൾ അന്വേഷിച്ച ശേഷം മുകുന്ദേട്ടന്റെ ചോദ്യം “രാവിലെ എന്താണ് കഴിച്ചത്?”. മറുഭാഗത്ത് നിന്ന് മറുപടിയില്ല. രാവിലെ ഒന്നും കഴിച്ചില്ലെങ്കിൽ രാത്രിയും ഒന്നും കഴിച്ചുകാണില്ല. ഫോൺ വെക്കൂ എന്ന് മുകുന്ദേട്ടൻ. ഒരുമണിക്കൂറിനുള്ളിൽ ഒരുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ അവിടെ എത്തി. അതായിരുന്നു മുകുന്ദേട്ടൻ.
രാജ്യഭരണത്തിന് നേതൃത്വം നൽകുന്ന ഉന്നതസ്ഥാനീയന്മാർ മുതൽ സാധാരണക്കാർ വരെ പതിനായിരക്കണക്കിന് ആളുകളുമായി സമ്പർക്കമുള്ള മുകുന്ദേട്ടന് കോവിഡ് കാലത്ത് ഭക്ഷണം കഴിക്കാൻ പ്രയാസം നേരിടുന്ന പ്രവർത്തകനെ തന്നെ എങ്ങനെ കൃത്യമായി തിരിച്ചറിഞ്ഞ് വിളിക്കാൻ കഴിഞ്ഞു? പറയാതെ അറിയാൻ കഴിഞ്ഞ ഈ വിശേഷതയാണ് മുകുന്ദേട്ടനെ സംഘടനയിലും സമൂഹത്തിലും എന്നും വ്യതിരിക്തനാക്കിയത്. തനിക്ക് നേരെ ഉയർന്ന ആരോപണങ്ങളെയെല്ലാം മനുഷ്യത്വപൂർണ്ണമായ സ്നേഹഭാവന കൊണ്ട് കഴുകിക്കളഞ്ഞൂ മുകുന്ദേട്ടൻ. ജനമനസ്സുകളിൽ അമരനായ ആ മഹാമനീഷിക്ക് ശ്രദ്ധാഞ്ജലികൾ
Discussion about this post