വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്ന ആളായിരുന്നു താൻ എന്നും എന്നാൽ ഇപ്പോൾ അത് പൂർണമായും ഉപേക്ഷിച്ചെന്നും നടൻ ജഗദീഷ്. തുടക്കത്തിൽത്തന്നെ കുടുബത്തിനു തന്റെ രാഷ്ട്രീയ പ്രവേശനത്തിനോട് യോജിപ്പ് ഇല്ലായിരുന്നുവെന്നും അതിനെ ഇപ്പോൾ താൻ മാനിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
രമക്കും കുട്ടികൾക്കും ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോട് യോജിപ്പ് ഇല്ലായിരുന്നു. ഈ വിഷയം സംസാരിച്ചപ്പോൾ അത് വേണോ എന്നായിരുന്നു അവരുടെ പ്രതികരണം. എന്നിട്ടും ഞാൻ അവരുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കാതെ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ നിന്നു. ആ ഉപദേശം കേൾക്കാഞ്ഞതിന്റെ ദോഷഫലം ഞാൻ നന്നായി അനുഭവിച്ചു ജഗദീഷ് പറയുന്നു.
പത്തനാപുരം മണ്ഡലത്തിൽ തെരെഞ്ഞെടുപ്പിൽ നിന്ന് പരാജയപ്പെട്ടതുകൊണ്ടല്ല ഞാൻ രാഷ്ട്രീയം ഉപേക്ഷിച്ചത്. കുട്ടികളും രമയും പറഞ്ഞ അഭിപ്രായത്തെ മനസിലാക്കാനും അതിനോട് യോജിപ്പ് രേഖപെടുത്താനുള്ള അവസരം പിന്നീടാണ് എനിക്ക് കിട്ടിയത്. ഇപ്പോൾ ഞാൻ രാഷ്ട്രീയത്തിൽ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നത് മമ്മുക്കയെ ആണ്. അതായത്, മൂന്നു മുന്നണിയിലെ സ്ഥാനാർഥിയെയും മമ്മുക്ക ഒരേപോലെ സ്വീകരിക്കും, സത്കരിക്കും. മൂന്നുകൂട്ടരും ഹാപ്പി. മമ്മുക്ക ഒരു പാർട്ടിയുടെയും ആളല്ല. അദ്ദേഹം എല്ലാ പാർട്ടിയുടെയും യോഗത്തിൽ പങ്കെടുക്കുന്ന ആളാണ്. ഉദാഹരണത്തിന്, അദ്വാനിയുടെ പുസ്തകപ്രകാശനം നിർവ്വഹിച്ചത് മമ്മുക്കയാണ് എന്നുകൂടി ഓർമിപ്പിക്കുന്നു ജഗദീഷ്.












