സിനിമാനടനായും സീരിയൽ നടനായും മലയാളികൾക്ക് ഏറെ പരിചിതമായ മുഖമാണ് ദിനേശ് പണിക്കരുടേത്. മോഹൻലാലിന്റെയും എക്കാലത്തെയും ഹിറ്റ് ചിത്രമായ കിരീടം നിർമ്മിച്ചുകൊണ്ടാണ് അദ്ദേഹം മോളിവുഡിലേക്ക് കടക്കുന്നത്. മലയാളത്തിൽ ഇതുവരെ ഒമ്പത് സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹം മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മോഹൻലാൽ ഭാവിയിൽ ഇത്ര സംഭവമായി മാറുമെന്ന് പണ്ട് തനിക്ക് തോന്നിയിരുന്നില്ലെന്നാണ് ദിനേശ് പണിക്കർ പറയുന്നത്. അന്ന് മോഹൻലാൽ കാണാൻ ഇത്രയ്ക്ക് സുന്ദരനല്ലായിരുന്നുവെന്നും വില്ലൻ വേഷങ്ങൾ ചെയ്യാനായിരുന്നു അദ്ദേഹം വന്നിരുന്നതെന്നും നടൻ പറയുന്നു.
1980ലാണ് മോഹൻലാലിനെ ഞാൻ ആദ്യമായി കാണുന്നത്. ഉദയ സ്റ്റുഡിയോയിൽ സഞ്ചാരി എന്ന സിനിമയിൽ വില്ലനായി അഭിനയിക്കുകയായിരുന്നു അന്ന് മോഹൻലാൽ.മഞ്ഞിൽ വിരിഞ്ഞ പൂക്കളൊന്നും റിലീസ് ചെയ്തിട്ടില്ല. അന്ന് നല്ല തടിയുണ്ട് മോഹൻലാലിന്. കൂടാതെ ചുരുളൻ മുടി നീട്ടി വളർത്തിയിട്ടുണ്ട്. ഒരു ഉണക്ക മനുഷ്യൻ. അന്ന് മുഖത്തിന്റെ ഷേപ്പിന്റെ പേരിൽ കശുവണ്ടി മോഹൻ എന്നാണ് പറഞ്ഞിരുന്നത്. ഒരു വിധത്തിലും സിനിമയ്ക്ക് പറ്റുന്ന സുന്ദരനായിരുന്നില്ല അന്ന് മോഹൻലാൽ. അന്ന് അവിടെ വെച്ച് പരിചയപ്പെട്ട് സംസാരിച്ച് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. അത്രത്തോളം അടുപ്പം മോഹൻലാലുമായി 1980 മുതൽ എനിക്കുണ്ട്. ആ അടുപ്പം ഉള്ളതുകൊണ്ടാകും കിരീടത്തിന് ഡേറ്റ് തന്നത്. വളരെ പോസിറ്റീവും ഡെഡിക്കേറ്റഡുമായി സിനിമയെ അദ്ദേഹം അപ്രോച്ച് ചെയ്യുന്നുവെന്നതാണ് മോഹൻലാലിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ആറ് മണിക്കാണ് ആദ്യ ഷോട്ടെന്ന് പറഞ്ഞാൽ ഓൺ ടൈം മോഹൻലാൽ സെറ്റിലുണ്ടാകുമെന്ന് ദിനേശ് പണിക്കർ പറയുന്നു.
സഞ്ചാരിയിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് ഞങ്ങൾ ഒരുമിച്ചായിരുന്നു യാത്രകളെല്ലാം അന്ന് ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ഡാൻസ് അറിയാവുന്ന സുഹൃത്തിൽ നിന്നും സമയം കണ്ടെത്തി മോഹൻലാൽ ഡാൻസ് പഠിക്കുമായിരുന്നു. വളരണം എന്ന ചിന്ത ഉണ്ടായിരുന്നതുകൊണ്ടാണ് പുള്ളി അതൊക്കെ ചെയ്തത്. ഡെഡിക്കേഷൻ അത് മോഹൻലാലിനെയുള്ളു. മൂന്ന് നാല് സുഹൃത്തുക്കൾക്കിടയിൽ വന്നാൽ ലാലിനോളം രസികനായ മറ്റൊരു വ്യക്തിയില്ല. പക്ഷെ ആള് കൂടിയാൽ പുള്ള ഉൾവലിയും. ഡിപ്ലോമസി പഠിക്കണമെങ്കിൽ അത് മോഹൻലാലിൽ നിന്നും പഠിക്കണം. ആൾക്കൂട്ടത്തിൽ പോയാൽ പുള്ളി ഷൈയാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. പക്ഷെ ക്യാമറയ്ക്ക് മുമ്പിൽ അയ്യായിരം പേരെ അഭിമുഖീകരിച്ച് നിന്നാലും അപ്പോൾ ലാൽ വേറൊരാളാണെന്ന് ദിനേശ് പണിക്കർ പറയുന്നു. എന്തായാലും ദിനേശ് പണിക്കരുടെ മോഹൻലാലിനെ കുറിച്ചുള്ള വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നുണ്ട്.










