ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ ഹസിൻ ജഹാൻ. കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിലൂടെ ഷമിയെ സ്ഥിരമായി കുറ്റപ്പെടുത്തുന്ന മുൻ ഭാര്യ ഇത്തവണ അൽപ്പം കൂടി ഡോസ് കൂട്ടിയുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സ്വന്തം മകളുടെ വിദ്യാഭ്യാസത്തിനായി പണം ചിലവാക്കാൻ തയാറാകാത്ത താരം കാമുകിമാർക്കൊപ്പം യാത്ര ചെയ്യുന്നത് ബിസിനസ് ക്ലാസ്സിൽ ആണെന്നും കാമുകിയുടെ മകൾക്കായി കോടികൾ ചിലാവാക്കുന്നുണ്ടെന്നും പറഞ്ഞിരിക്കുകയാണ്.
അടുത്തിടെയാണ് ഹസിൻ ജഹാനും മകൾക്കും ഓരോ മാസവും നാല് ലക്ഷം രൂപ വെച്ച് നൽകണമെന്ന് കോടതി ഉത്തരവിട്ടത്. ഇതിൽ രണ്ടര ലക്ഷം രൂപ മകളുടെ ചെലവുകൾക്ക് മാത്രമായാണ്. എന്നാൽ മകൾക്ക് വേണ്ടി ഷമി ഒന്നും ചെലവാക്കുന്നില്ലെന്നാണ് ഹസിൻ ജഹാൻ പറയുന്നത്. മകൾക്ക് നല്ല സ്കൂളിൽ അഡ്മിഷൻ ലഭിച്ചിട്ടും അത് മുടക്കാൻ ശത്രുക്കൾ ആഗ്രഹിച്ചു എന്നും അവർ പറഞ്ഞു.
വാക്കുകൾ ഇങ്ങനെ:
” എന്റെ മകൾക്ക് നല്ല സ്കൂളിൽ അഡ്മിഷൻ ലഭിച്ചു. എന്നാൽ ചില ശത്രുക്കൾ അത് മുടക്കാനൊക്കെ ആഗ്രഹിച്ചു. പക്ഷെ ഭാഗ്യം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. അവളുടെ പിതാവ് കോടീശ്വരനാണ്. പക്ഷെ അതിന്റെ പ്രയോജനം കിട്ടുന്നത് കാമുകിയുടെ മകൾക്കാണ്. അദ്ദേഹം അവളുടെ വിദ്യാഭ്യാസത്തിനായി കോടികൾ ചിലവാക്കുന്നുണ്ട്. കാമുകിയോടൊപ്പം ബിസിനസ് ക്ലാസ് ടിക്കറ്റിലാണ് യാത്ര ചെയ്യുന്നത്. പക്ഷെ സ്വന്തം മകൾക്കായി ഒന്നും ചെയ്യുന്നില്ല.’
2014ലാണ് മുഹമ്മദ് ഷമിയും ഹസിൻ ജഹാനും വിവാഹിതരായത്. 2015ൽ ഇവർക്ക് ആര്യയെന്ന മകൾ ജനിച്ചു. ശേഷം ഷമിക്ക് എതിരെ ഗാർഹിക പീഡനം ഉൾപ്പടെ ഉള്ള ആരോപണങ്ങൾ ഉന്നയിച്ച് ഹസിൻ പരാതിപറയുക ആയിരുന്നു. എന്തായാലും നിലവിൽ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ ഷമി ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്.












