മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര, എംഎസ് ധോണി ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ സാധ്യതയില്ലെന്ന് പറഞ്ഞിരിക്കുകയാണ്. മുൻ ഇന്ത്യൻ നായകൻ ധോണി അയാളുടെ കുടുംബത്തിൽ നിന്ന് ഏതാണ്ട് വർഷം മുഴുവനും അകന്ന് കഴിയാൻ തയ്യാറാകണമെന്നില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
നിലവിൽ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന്റെ കീഴിൽ ഇന്ത്യ ഭേദപ്പെട്ട പ്രകടനങ്ങളാണ് നടത്തുന്നത്. 2025 ലെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് (സിഎസ്‌കെ) വേണ്ടി കളിച്ച ധോണി ഐപിഎൽ കരിയർ ഉപേക്ഷിച്ചാലും ഫ്രാഞ്ചൈസിയുമായി ബന്ധം തുടരും എന്ന് അടുത്തിടെ പറഞ്ഞിരുന്നു.
‘ആകാഷ് ചോപ്ര’ എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, ധോണിക്ക് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനാകാൻ കഴിയുമോ എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം പറയുക ഉണ്ടായി. “അതൊരു വലിയ ചോദ്യമാണ്. അദ്ദേഹത്തിന് താൽപ്പര്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. പരിശീലകനാകുന്നത് ബുദ്ധിമുട്ടുള്ള ജോലിയാണ്. പരിശീലകനാകുമ്പോൾ നിങ്ങൾ കളിക്കുന്നതുപോലെ തന്നെ തിരക്കിലായിരിക്കും, ചിലപ്പോൾ അതിലും കൂടുതൽ. നിങ്ങൾക്ക് ഒരു കുടുംബമുണ്ട്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും സമയം ചിലവഴിച്ച ക്രിക്കറ്റിൽ തന്നെ ഇനിയും ഒരുപാട് കാലം സമയം ചിലവഴിക്കാൻ ധോണി തയാറാകില്ല.” ചോപ്ര പ്രതികരിച്ചു.
“അതുകൊണ്ടാണ് പല കളിക്കാരും പരിശീലനത്തിലേക്ക് കടക്കാത്തത്. ഐപിഎൽ കളിക്കുമ്പോൾ അവിടെ ആകെ എടുക്കുന്നത് 2 മാസമാണ്. എന്നിരുന്നാലും, നിങ്ങൾ ഒരു മുഴുവൻ സമയ ഇന്ത്യൻ മുഖ്യ പരിശീലകനാകുകയാണെങ്കിൽ, അത് ഒരു വർഷത്തിൽ 10 മാസത്തെ പ്രതിബദ്ധതയാണ്. ധോണിക്ക് അത്രയും സമയം ലഭിക്കുമോ എന്ന് എനിക്കറിയില്ല. ധോണി അതിനൊന്നും തയാറാക്കാൻ സാധ്യതയില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
ചോപ്ര പറഞ്ഞത് പോലെ ധോണി അത്തരത്തിൽ ഒരു സാഹസത്തിന് മുതിരാൻ സാധ്യതകൾ കുറവാണ് എന്ന് തന്നെ പറയാം.












