പാലക്കാട്: പാലക്കാട് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഭൂരിപക്ഷ വർഗീയതയാണ് ആപത്കരം എന്ന മന്ത്രി എം.വി. ഗോവിന്ദന്റെ പ്രസ്താവന ദുരുദ്ദേശ്യപരമാണെന്ന് ഭാരതീയ ജനതാ പാർട്ടി ദേശീയ നിർവ്വാഹക സമിതി അംഗവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ. തിരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ട് , എസ്.ഡി.പി.ഐ. സംഘടനകളുടെ രഹസ്യ പിന്തുണ ലഭിച്ചതിനുള്ള നന്ദി പ്രകടനമാണ് മന്ത്രി ഗോവിന്ദന്റെ പ്രസ്താവന എന്ന് തിരിച്ചറിയാൻ സാമാന്യ ബുദ്ധി മാത്രം മതിയെന്നും കുമ്മനം പറഞ്ഞു. സർവ്വകക്ഷിയോഗം ചേരുന്നതിന് തൊട്ടു മുമ്പ് ന്യൂനപക്ഷ വർഗീയതയെ ന്യായീകരിക്കുന്ന മന്ത്രി എം.വി. ഗോവിന്ദന്റെ പ്രസ്താവന സംസ്ഥാന സർക്കാരിന്റെ ദൃഷ്ടലാക്ക് വ്യക്തമാക്കുന്നതാണെന്നും കുമ്മനം ഫെസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: പാലക്കാട് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സർവ്വകക്ഷിയോഗം ചേരുന്നതിന് തൊട്ടു മുമ്പ് ന്യൂനപക്ഷ വർഗീയതയെ ന്യായീകരിക്കുന്ന മന്ത്രി എം.വി. ഗോവിന്ദന്റെ പ്രസ്താവന , സംസ്ഥാന സർക്കാരിന്റെ ദൃഷ്ടലാക്ക് വ്യക്തമാക്കുന്നതാണ്. പ്രശ്നം പരിഹരിക്കപ്പെടരുതെന്നാണ് അവരുടെ ഉള്ളിലിരിപ്പ്. അതുകൊണ്ട് തന്നെ സർവ്വകക്ഷിയോഗം വെറും പ്രഹസനമാണെന്നും വ്യക്തം.
ഒരു പ്രകോപനവുമില്ലാതെയാണ് പാലക്കാട്ട് സഞ്ജിത് , ആലപ്പുഴയിൽ നന്ദു എന്നീ ആർ. എസ്. എസ്. പ്രവർത്തകരെ എസ്.ഡി.പി. ഐ.ക്കാർ കൊലപ്പെടുത്തിയത്. മാസങ്ങൾ കഴിഞ്ഞിട്ടും അതിലെ പ്രതികളെ മുഴുവനും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.
ഇതെല്ലാം മറച്ച് വച്ച് ഭൂരിപക്ഷ വർഗീയതയാണ് ഏറെ ആപത്ക്കരം എന്ന മന്ത്രിയുടെ പ്രസ്താവനയുടെ ദുരുദ്ദേശം വളരെ വ്യക്തമാണ്. തിരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ട് , എസ്.ഡി.പി.ഐ. സംഘടനകളുടെ രഹസ്യ പിന്തുണ ലഭിച്ചതിനുള്ള നന്ദി പ്രകടനമാണ് മന്ത്രി ഗോവിന്ദന്റെ പ്രസ്താവന എന്ന് തിരിച്ചറിയാൻ സാമാന്യ ബുദ്ധി മാത്രം മതി. സി.പി.എം.ന്റെ നിലപാടും ഇത് തന്നെയാണോ എന്ന് വ്യക്തമാക്കിയാൽ കൊള്ളാം.
https://www.facebook.com/165149950261467/posts/4811026022340480/?d=n
Discussion about this post